ആന്ധ്രാപ്രദേശ്: അമിത മദ്യപാനം മൂലം ആന്ധ്രാപ്രദേശില്‍ രണ്ട് യുവാക്കള്‍ മരിച്ചു. മദ്യപാന മത്സരത്തെ തുടർന്ന് സോഫ്റ്റ് വെയർ എൻജിനീയർമാരായ മണികുമാർ,പുഷ്പരാജ് എന്നിവരാണ് മരിച്ചത്.
അണ്ണാമയ്യ ജില്ലയിലെ കെ വി പള്ളി, ബന്തവടിപ്പള്ളി വില്ലേജിലാണ് ദുരന്തമുണ്ടായത്. ആറ് സുഹൃത്തുക്കള്‍ ചേർന്ന് മദ്യപാന മത്സരം നടത്തുകയായിരുന്നു.
19 ടിൻ ബിയറാണ് മണികുമാറും പുഷ്പരാജും ചേർന്ന് കുടിച്ച് തീർത്തത്. വൈകിട്ട് മൂന്ന് മണി മുതല്‍ ഏഴരമണിവരെയുള്ള സമയത്തായിരുന്നു ഇത്രയധികം മദ്യം കുടിച്ചത്. ഇതോടെ, ഡീ ഹൈഡ്രേഷൻ സംഭവിച്ച് ഇരുവരും ബോധരഹിതരായി.
സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തിയ്ക്കും മുൻപെ മണികുമാർ മരിച്ചു. ചികിത്സയ്ക്കിടെയാണ് പുഷ്പരാജ് മരിച്ചത്. ശ്രാവണ്‍കുമാർ,ശിവമണി, വേണുഗോപാല്‍,അഭിഷേക് എന്നിവരാണ് ഇവർക്ക് ഒപ്പം മത്സരത്തിനുണ്ടായിരുന്നത്.
ഇവർ അമിതമായി മദ്യപിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ആരോഗ്യനിലയില്‍ പ്രശ്നങ്ങളില്ല. യുവാക്കള്‍ കഴിച്ചത് വ്യാജ മദ്യമെന്ന തരത്തില്‍ പ്രചരിയ്ക്കുന്ന വാർത്തകള്‍ തെറ്റാണെന്ന് പൊലിസ് അറിയിച്ചു. ബിയറിന്റെ സാംപിളുകള്‍ അണ്ണാമയ്യ പൊലിസ് ശേഖരിച്ച്, പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

Post a Comment