തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പരിസരത്ത് നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം അവസാനിപ്പിച്ച് പോലീസ്.
മൃതദേഹം അക്കാദമിക്ക് ആവശ്യത്തിന് ഉപയോഗിച്ചതെന്ന നിഗമനത്തിലാണ് പൊലീസ് നടപടി. അതേസമയം മൃതദേഹം ഉപേക്ഷിച്ചത് ആരെന്ന് കണ്ടെത്താനായില്ല.
ഒരുമാസം മുമ്പാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പരിസരത്ത് 6 മാസം പ്രായമുള്ള ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ചത് ആരെന്നത് ഇതുവരെ കണ്ടെത്താൻ പൊലീസിനായില്ല. അക്കാദമിക്ക് ആവശ്യത്തിന് ഉപയോഗിച്ചിരുന്ന മൃതദേഹം എന്നാണ് പൊലീസിന്റെ നിഗമനം. ശരീരത്തില്‍ ആന്തരിക അവയവങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. മൃതദേഹത്തിന് വലിയ കാലപ്പഴക്കം ഉണ്ടെന്നും പോസ്റ്റ്മോർട്ടത്തില്‍ കണ്ടെത്തി. ഇതോടെ അന്വേഷണം അവസാനിപ്പിക്കുകയാണ് പൊലീസ്.
മൃതദേഹം കണ്ടെത്തിയ ദിവസം തന്നെ മെഡിക്കല്‍ കോളേജ്, എസ് എ ടി ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ ഇത്തരത്തില്‍ നവജാത ശിശുവിന്റെ ശരീരം സൂക്ഷിക്കില്ലെന്ന വിശദീകരണവുമായി അധികൃതർ രംഗത്തെത്തിയിരുന്നു. അതെ മൊഴി തന്നെയാണ് അന്വേഷണസംഘത്തിന് മുന്നിലും ഇവർ നല്‍കിയിരിക്കുന്നത്. നായ്ക്കള്‍ എവിടെനിന്നെങ്കിലും കൊണ്ടിട്ടതാകാം എന്നതാണ് അധികൃതരുടെ അനൗദ്യോഗികമായിട്ടുള്ള പ്രതികരണം. പോലീസ് അന്വേഷണം അവസാനിപ്പിക്കുമ്പോഴും മൃതദേഹം എങ്ങനെ ചവർ കൂനയില്‍ എത്തിയെന്ന ദുരൂഹത ബാക്കിയാണ്.

Post a Comment