സംസ്ഥാനത്ത് ചൂട് രൂക്ഷമാകുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതല അവലോകന യോഗം ചേർന്ന് ജാഗ്രത നിർദേശങ്ങൾ അറിയിച്ചു. താപനില ഉയരുന്നതിനാൽ അതീവ ജാഗ്രത പാലിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദേശം. പൊതുവിടങ്ങളിൽ തണ്ണീർ പന്തൽ ഉറപ്പാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. അംഗനവാടികളിലും സ്കൂളുകളിലും കൂൾ റൂഫ് ഒരുക്കണം. ട്രാഫിക്ക് സിഗ്നലുകളുടെ സമയം കുറയ്ക്കുന്നത് പരിശോധിക്കണം. തദ്ദേശ സ്ഥാപനങ്ങൾ ഹീറ്റ് ആക്ഷൻ പ്ലാൻ തയാറാക്കി നടപ്പാക്കണം. പദ്ധതി നടപ്പിലാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് തുക അനുവദിക്കണം. എന്നിങ്ങനെ വിവിധ നിർദേശങ്ങളാണ് മുഖ്യമന്ത്രിയുടെ ഉന്നതല യോഗം മുന്നോട്ട് വെച്ചത്.
കൂടാതെ കുടിവെള്ളത്തിന് ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ വാട്ടർ അതോറിറ്റി അടിയന്തരമായി ഇടപെടണമെന്നും പൊതു ഇടങ്ങളിൽ വെള്ളം, ഒആർഎസ് എന്നിവ ഉറപ്പാക്കണമെന്നും അറിയിച്ചിട്ടുണ്ട്. സൂര്യാഘാതത്തിന് പ്രഥമ ശുശ്രൂഷ നൽകാനും നിർദേശമുണ്ട്. പൊതുസ്ഥലങ്ങളിൽ, പ്രത്യേകമായി വഴിയോരങ്ങൾ, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ, ഓട്ടോ ടാക്സി സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ തണ്ണീർപന്തലുകളും സജ്ജമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മഴവെള്ള സംഭരണം എല്ലായിടങ്ങളിലും ഉറപ്പാക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. ആരോഗ്യ സ്ഥാപനങ്ങളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഹീറ്റ് റെസിലിയൻ്റ് ആക്കും. കടുത്ത ചൂടിനിടെ കേരളത്തിൽ പാമ്പുകടി വർദ്ധിക്കുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇഴജന്തുക്കൾക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്നും മതിയായ ആൻറി വെനം ആശുപത്രികളിൽ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി നിർദ്ദേശം നൽകി.

إرسال تعليق