കോഴിക്കോട്: കടുത്ത വേനല്‍ തുടരുന്നതിനിടെ നാദാപുരത്ത് എടിഎം ക്യാഷ് ഡെപ്പോസിറ്റ് ജീവനക്കാരന് സൂര്യാഘാതം ഏറ്റു.
ചെക്യാട് താനക്കോട്ടൂർ സ്വദേശി കല്ലുള്ള പുതിയോട്ടില്‍ വിനോദൻ്റെ കൈക്കാണ് പൊള്ളലേറ്റത്.
ഇന്ന് നാദാപുരം - പാനൂർ മേഖലയിയിലെ ഹിത്താച്ചി എടിഎമ്മുകളിലേക്ക് പണം ഡെപ്പോസിറ്റ് ചെയ്യാൻ പോകുന്നതിനിടെയാണ് വലത് കൈ മടക്കിൻ്റെ അടിവശത്ത് വൃത്താകൃതിയില്‍ ചർമ്മം കരിഞ്ഞത്. കടുത്ത ക്ഷീണം അനുഭവപ്പെട്ടതായും പൊള്ളലേറ്റ ഭാഗത്ത് ഐസ് വെച്ച് തണുപ്പിച്ചതായും വിനോദൻ പറഞ്ഞു. സ്‌കൂട്ടർ യാത്രക്കിടെയാണ് വിനോദൻ്റെ കൈയ്യില്‍ സൂര്യാഘാതം ഏറ്റ് പൊള്ളലുണ്ടായത് .
കഠിനമായ ചൂടില്‍ ദീർഘനേരം നേരിട്ട് സൂര്യപ്രകാശമേറ്റ് ശരീരത്തിന്റെ താപനിയന്ത്രണ സംവിധാനം തകരാറിലായി . ശരീരതാപം 41 ഡിഗ്രിക്ക് മുകളില്‍ ഉയരുന്ന അതീവ ഗുരുതരമായ ആരോഗ്യപ്രശ്നമാണ് സൂര്യാഘാതം. ഇത് തലച്ചോറ്, വൃക്ക, ഹൃദയം തുടങ്ങിയ ആന്തരാവയവങ്ങളെ ബാധിക്കുകയും അടിയന്തര ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം സംഭവിക്കുകയും ചെയ്യാം.
രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് 3 വരെയുള്ള സമയം നേരിട്ടുള്ള വെയില്‍ കൊള്ളുന്നത് ഒഴിവാക്കുക എന്നതാണ് ആരോഗ്യ പ്രവർത്തകർ നല്‍കുന്ന മുന്നറിയിപ്പ്.
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
വെയിലത്ത് ജോലി ചെയ്യുമ്പോള്‍ ഇടവേളകളെടുത്ത് തണലില്‍ വിശ്രമിക്കുക.
കുട്ടികള്‍, മുതിർന്ന പൗരന്മാർ, രോഗികള്‍ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്.
സൂര്യാഘാതം ഏറ്റവരെ ഉടൻ തണലിലേക്ക് മാറ്റുക.
ശരീരത്തിലെ വസ്ത്രങ്ങള്‍ അയച്ചു കൊടുക്കുക.
തണുത്ത വെള്ളം നനച്ച് ശരീരം തുടയ്ക്കുകയോ, ഫാനിന്റെ ചുവട്ടില്‍ ഇരുത്തുകയോ ചെയ്യുക.
ബോധമുണ്ടെങ്കില്‍ വെള്ളം കുടിക്കാൻ നല്‍കുക.
ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയും ചെയ്യണം.

إرسال تعليق