തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഐസിയുവിലെ തീപിടിത്തം; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍



തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസിയുവില്‍ ഉണ്ടായ തീപിടുത്തവും തുടര്‍ന്നുണ്ടായ മരണങ്ങളും സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിന്റെ ഗൗരവം പരിഗണിച്ച് ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് അഞ്ച് ആഴ്ചയ്ക്കുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.


മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ സര്‍ജിക്കല്‍ ഐസിയുവില്‍ ഉണ്ടായ തീപിടുത്തത്തിന് പിന്നാലെ മാറ്റിയ അഞ്ച് രോഗികളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രോഗികളെ സമയബന്ധിതമായി മാറ്റുന്നതിനായി സ്വീകരിച്ച നടപടികള്‍, മരണകാരണം, പോസ്റ്റ്മോര്‍ട്ടം കണ്ടെത്തലുകള്‍, ഫോറന്‍സിക് വിദഗ്ധരുടെ വിലയിരുത്തല്‍ എന്നിവ ഉള്‍പ്പെടുത്തി സുതാര്യമായ അന്വേഷണം നടത്തണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു.





സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാര്‍, ജീവനക്കാര്‍, കൂട്ടിരിപ്പുകാര്‍, മരിച്ചവരുടെ ബന്ധുക്കള്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്തുകയും ആശുപത്രി രേഖകള്‍, പോസ്റ്റ്മോര്‍ട്ടം സര്‍ട്ടിഫിക്കറ്റുകള്‍, ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ എന്നിവ സമര്‍പ്പിക്കുകയും വേണം. ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ടോ, എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നിവയും പരിശോധിക്കണമെന്നും, സര്‍ക്കാര്‍-ഡി.എം.ഇ. പ്രതിനിധികള്‍ മേയ് 8ന് കമ്മീഷന് മുന്നില്‍ ഹാജരാകണമെന്നും നിര്‍ദേശം നല്‍കി.

Post a Comment

أحدث أقدم