വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളില്‍ അശ്ലീല സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്‌താല്‍ ക്രിമിനല്‍ കുറ്റം ചുമത്താം: നിർദ്ദേശവുമായി ഹൈക്കോടതി



കൊച്ചി: വാട്സ്ആപ്പ്  ഗ്രൂപ്പുകളില്‍ അശ്ലീല സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്‌താല്‍ ക്രിമിനല്‍ കുറ്റം ചുമത്തുന്നതിന് സാധ്യതയുള്ളതായി വ്യക്തമാക്കി കേരള ഹൈക്കോടതി.


വ്യക്തികള്‍ തമ്മിലുള്ള വാട്‌സ്‌ആപ്പ് സന്ദേശങ്ങളെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍റെ അടിസ്ഥാനത്തില്‍ സ്വകാര്യമായി കണക്കാക്കാമെങ്കിലും വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്യുന്ന മെസേജുകള്‍ അതിലെ ഒന്നിലധികം അംഗങ്ങള്‍ക്ക് തുറക്കാനും വായിക്കാനും കാണാനും കഴിയുമെന്നതിനാല്‍ വ്യക്തിഗത സന്ദേശങ്ങളായി കണക്കാക്കാനാവില്ല.


അതിനാല്‍, വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്യുന്ന സന്ദേശങ്ങള്‍ അശ്ലീലമാണെങ്കില്‍ അവ ഒരു പൊതുസ്ഥലത്ത് ഉച്ചരിക്കുന്നതിന് തുല്യമായ കണക്കാക്കാം എന്നും ജസ്റ്റിസ് ശ്യാം കുമാര്‍ വി എം ഒരു വിധിന്യായത്തില്‍ വ്യക്തമാക്കി.


വ്യക്തിഗത അക്കൗണ്ടുകള്‍ വഴി സന്ദേശങ്ങള്‍ കൈമാറുമ്പോള്‍ വാട്‌സ്‌ആപ്പ് ഒരു പൊതു സ്ഥലമല്ലെങ്കില്‍ക്കൂടിയും, വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ അത് അതിലെ അംഗങ്ങള്‍ക്കെല്ലാം കാണാനാകും എന്നതിനാല്‍ അതിനെ വ്യക്തിഗതമായി കാണാനാവില്ല എന്ന് ഹൈക്കോടതി നിരീക്ഷിച്ചു.


പൊതുജനങ്ങള്‍ക്ക് പ്രവേശനം ഇല്ലെന്നോ ക്ലോസ്‌ഡ് ഗ്രൂപ്പാണെന്നോ ഉള്ള എന്നുള്ള വാദം ഇത്തരം കേസുകളില്‍ നിലനില്‍ക്കില്ലെന്നും ഹൈക്കോടതി വിധിയിലുണ്ട്.


2019ല്‍ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്‌ത ഒരു കേസ് പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന വിധിന്യായം. 2019ല്‍ ഒരു കമ്പനിയുടെ ഔദ്യോഗിക വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ മുന്‍ ജീവനക്കാരിയുടെ പേരെടുത്ത് പറഞ്ഞ് അശ്ലീല സന്ദേശം ഒരാള്‍ പോസ്റ്റ് ചെയ്‌തു എന്ന ആരോപണമായിരുന്നു കേസിന് ആസ്‌പദമായ സംഭവം.


വനിതയുടെ പരാതിയെ തുടര്‍ന്ന് കോട്ടയം വെസ്റ്റ് പൊലീസ് രജിസ്റ്റര്‍ ചെയ്‌ത എഫ്‌ഐആറും നടപടിക്രമങ്ങളും റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതി ഭാഗം ഹൈക്കോടതിയെ സമീപിച്ചത്.





വാട്‌സ്‌ആപ്പ് ഗ്രൂപ്പ് പൊതുസ്ഥലമല്ലെന്നും, വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്‌ത സന്ദേശം ലൈംഗികമായി അധിക്ഷേപിക്കല്‍ അല്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. പൊതുജനങ്ങള്‍ക്ക് അസഹനമുണ്ടാക്കുന്ന ഒന്നും ഈ സംഭവത്തിലുണ്ടായില്ലെന്നും പ്രതിഭാഗം വാദിച്ചിരുന്നു. എന്നാല്‍ കേരള ഹൈക്കോടതി ഐപിസി 294(b), 509 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കി കേസ് തള്ളി.





സന്ദേശം വരുമ്പോള്‍ പരാതിക്കാരി ഗ്രൂപ്പിലെ അംഗമല്ലായിരുന്നു എന്നതിനാല്‍ സന്ദേശം കാണണമെന്ന് പ്രതി ഉദ്ദേശിച്ചുവെന്നതിന് തെളിവില്ലെന്നും ഐപിസി 509 പ്രകാരമുള്ള കുറ്റം നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു. പ്രതി ഉപയോഗിച്ചതായി പറയപ്പെടുന്ന യഥാര്‍ഥ വാക്കുകള്‍ എഫ്‌ഐആറിലോ ചാര്‍ജ് ഷീറ്റിലോ ഇല്ലെന്ന് കൂടി വ്യക്തമാക്കിയാണ് കേസ് ഹൈക്കോടതി തള്ളിയത്.

Post a Comment

أحدث أقدم