മുൻ സൈനിക വാഹനമെന്ന വ്യാജ രേഖ ചമച്ച് വീണ്ടും രജിസ്ട്രേഷൻ ചെയ്യാൻ ശ്രമം ; സംശയം തോന്നി പരിശോധിച്ചപ്പോൾ കണ്ടെത്തിയത് കാലാവധി കഴിഞ്ഞതിനാല്‍ പൊളിക്കാൻ നിർദേശം നല്‍കിയ സർക്കാർ ബൈക്ക്



കൊല്ലം : പുനലൂരിൽ പൊളിക്കാൻ നിർദ്ദേശം നൽകിയ സർക്കാർ ബൈക്ക് വ്യാജരേഖ ചമച്ച് വീണ്ടും രജിസ്റ്റർ ചെയ്യാൻ ശ്രമം.

വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻ ബ്യൂറോ ഡയറക്‌ടറുടെ പേരിൽ 15 വർഷം മുമ്ബ് രജിസ്റ്റർ ചെയ്ത ബുള്ളറ്റാണ് വ്യാജ രേഖ ചമച്ച് വീണ്ടും രജിസ്ട്രേഷനിൽ എത്തിയത്.

പുനലൂർ സബ് ആർടി ഓഫീസിൽ ഹാജരാക്കിയ രേഖകളിൽ സംശയം തോന്നിയ അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വി.എസ്. സിമോദ് പരിവാഹൻ സൈറ്റിൽ പരിശോധിച്ചപ്പോഴാണ് കൃത്രിമം തെളിഞ്ഞത്. തുടർനടപടികൾക്കായി വ്യാജരേഖകൾ ആർടിഒ സുനിൽചന്ദ്രൻ പുനലൂർ പൊലീസിന് കൈമാറി. 

തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്ത കെഎൽ-01 എവി 4409 എന്ന നമ്പറിലെ ബൈക്കാണ് വീണ്ടും രജിസ്ട്രേഷൻ എത്തിച്ചത്. രജിസ്ട്രേഷൻ പൂർത്തിയായതിനെ തുടർന്ന് വാഹനം സ്വകാര്യ കമ്പനിക്ക് കൈമാറി. വാഹനത്തിൻ്റെ രജിസ്ട്രേഷൻ നിയമപരമായി റദ്ദുചെയ്തിരുന്നു. ഇതേ വാഹനം ഹിമാചൽപ്രദേശിൽ രജിസ്റ്റർ ചെയ്തതായി വ്യാജരേഖകൾ ചമയ്ക്കുകയായിരുന്നു. സൈന്യം ലേലം ചെയ്ത വാഹനമെന്ന നിലയിലായിരുന്നു ഇതിൻ്റെ രജിസ്ട്രേഷൻ.

ജൂലായ് 22ന് സൈന്യത്തിൽ നിന്ന് ലേലത്തിൽ നിന്ന് വാങ്ങിയെന്നും 24-ന് രജിസ്റ്റർ ചെയ്തെന്നുമായിരുന്നു രേഖകളിലുള്ളത്. തുടർന്ന് ഇത് കേരളത്തിൽ രജിസ്ട്രേഷൻ ലഭിക്കുന്നതിന് രേഖകളുമായി സഹിതം എത്തിക്കുകയായിരുന്നു.

 

വാഹന വിൽപ്പനയുടെ പേരിൽ വ്യാപകമായ തട്ടിപ്പാണ് നടന്നതെന്ന് ബന്ധപ്പെട്ട അധികാരികൾ പറഞ്ഞു. സൈന്യം ഉപയോഗിച്ചതെന്ന വ്യാജേന മാരുതി ജിപ്‌സി, ബുള്ളറ്റ് തുടങ്ങിയ വാഹനങ്ങളാണ് വ്യാജമായി ഉപയോഗിക്കുന്നതെന്നും അവർ വ്യക്തമാക്കി.

Post a Comment

Previous Post Next Post