വാഷിങ്ടണ്‍ : ഇറാനുമായി ഡിജിറ്റലായി ധാരണാപത്രത്തില്‍ ഒപ്പിട്ടെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെള്ളിയാഴ്ച ജനീവയില്‍ ഔദ്യോഗികമായി കരാര്‍ ഒപ്പിട്ടശേഷം, വ്യവസ്ഥകള്‍ പരസ്യപ്പെടുത്തും. ഇറാനിയന്‍ തുറമുഖങ്ങള്‍ക്കു മേലുള്ള നിയന്ത്രണങ്ങള്‍ അതുവരെ തുടരുമെന്ന് അമേരിക്കന്‍ സൈന്യത്തിന്റെ മുന്നറിയിപ്പുണ്ട്. ഇറാന്‍ ആണവ പദ്ധതിയെ സംബന്ധിച്ച വ്യവസ്ഥകള്‍ പാലിച്ചാല്‍ ഇറാന് 30,000 കോടി ഡോളര്‍ പുനര്‍നിര്‍മ്മാണത്തിനായി ലഭിക്കുമെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് അറിയിച്ചു. ഈ തുക ഗള്‍ഫ് അറബ് രാജ്യങ്ങളാണ് സമാഹരിച്ചു നല്‍കുക. അമേരിക്ക-ഇറാന്‍ കരാറിന്റെ ഭാഗമായി, ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ പരിശോധന നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് വീണ്ടും അനുമതി ലഭിക്കുമെന്നും ജെഡി വാന്‍സ് വ്യക്തമാക്കി.
ഇറാന്‍ ഭാവിയില്‍ ആണവായുധം നിര്‍മ്മിക്കില്ലെന്നും യുറേനിയം ശേഖരം യുഎസ് പിടിച്ചെടുത്ത് നശിപ്പിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഭാവിയില്‍ ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കുകയോ വികസിപ്പിക്കുകയോ ചെയ്യില്ല, ഇറാനിലെ മലനിരകള്‍ക്കിടയില്‍ ഒളിപ്പിച്ചിരിക്കുന്ന സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം പുറത്തെടുത്ത് നശിപ്പിക്കുമെന്നുമാണ് ട്രംപ് പറഞ്ഞത്. കരാര്‍ ലംഘിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഇറാന്‍ പറഞ്ഞു.

إرسال تعليق