പത്തനംതിട്ട : ശബരിമലയിൽ എസ്ഐടി പരിശോധന പൂർത്തിയായി. ഇളക്കിയെടുത്ത സ്വർണ്ണപ്പാളികൾ പുനസ്ഥാപിച്ചശേഷം എസ്ഐടി സംഘം മടങ്ങും. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മലയിറങ്ങി. പ്രഭാമണ്ഡലവും കട്ടിളപ്പാളിയും എസ്ഐടി സംഘം പരിശോധിച്ചു. ഹൈക്കോടതിയുടെ പ്രത്യേക അനുമതി വാങ്ങിയാണ് പരിശോധന നടത്തുന്നത്. മിഥുനമാസ പൂജകൾക്കായി ഇന്നലെ ശബരിമല നട തുറന്നു. അതേസമയം, ശബരിമലയിലെ സ്വർണ്ണപ്പാളി കൈമാറ്റത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് പിഎസ് പ്രശാന്തിന് എസ്ഐടി നോട്ടീസ് അയച്ചു. പ്രശാന്തിനോടും ബോർഡ് അംഗമായിരുന്ന അജികുമാറിനോടും അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ്.
ഹൈക്കോടതി അനുമതിയില്ലാതെ സ്വർണപാളികള്‍ സ്മാര്‍ട് ക്രിയേഷനിലേക്ക് കൊണ്ടുപോയ സംഭവത്തിലാണ് അന്വേഷണം നടത്തുന്നത്. 2025ലെ ഇടപാടുകളും അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നീക്കം. അതിനിടെയാണ് കൂടുതൽ സാമ്പിളുകള്‍ ശേഖരിക്കാൻ എസ്ഐടി ഇന്ന് ശബരിമലയിലെത്തിയത്. പ്രഭാമണ്ഡലത്തിൽ നിന്നടക്കം സാമ്പിളുകള്‍ ശേഖരിച്ച് ശാസ്ത്രീയ പരിശോധനക്കായി അയക്കും.

Post a Comment