പാലക്കാട് : ചികിത്സാ പിഴവു കാരണം കൈ മുറിച്ചു മാറ്റേണ്ടി വന്ന ഒൻപത് വയസുകാരി വിനോദിനിക്ക് കുടിശിക വന്ന മൂന്ന് മാസത്തെയും ധനസഹായം കൈമാറി. വനിതാ ശിശു വികസന വകുപ്പ് വഴി നൽകി വന്ന സഹായം ലഭിക്കുന്നില്ലെന്ന വിവരം നേരത്തെ പുറത്തു വന്നിരുന്നു. പിന്നാലെ മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ വിഷയത്തിൽ ഇടപെട്ടിരുന്നു. തുടർന്ന് മുടക്കം വന്ന സഹായം എത്രയും വേഗം നൽകാൻ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കുടിശിക വന്ന മൂന്ന് മാസത്തെയും ആകെ തുകയായ 12,000 രൂപ കുടുംബത്തിന്റെ അക്കൗണ്ടിൽ ഇന്ന് ലഭിച്ചു.
ജൂൺ മാസത്തെ ധനസഹായം ഉടൻ വിനോദിനിക്ക് ലഭ്യമാക്കും. ധനസഹായം തുടർന്നുള്ള മാസങ്ങളിൽ കൃത്യമായി വിനോദിനിക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. നേരത്തെ വിനോദിനിക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രതിമാസ ധനസഹായം മുടങ്ങിയിരുന്നു. 3 മാസമായി 4000 രൂപ കിട്ടുന്നില്ല. പണം കിട്ടിയത് രണ്ടു മാസം മാത്രമാണ്. കുട്ടിയുടെ വിദ്യാഭ്യാസത്തിനായാണ് പണം പ്രഖ്യാപിച്ചത്. ഇപ്പോൾ 3 മാസമായി പണം കിട്ടുന്നില്ലെന്നും വിനോദിനിയുടെ അമ്മ പ്രസീത പറഞ്ഞിരുന്നു.

Post a Comment