തമിഴ്‌നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനം; മരണം 24 ആയി


 തമിഴ്നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ മരണം 24 ആയി. വിരുദുനഗർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആളാണ് മരിച്ചത്. മരിച്ച 24 പേരുടെയും പോസ്റ്റുമോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. തിരിച്ചറിയാന്‍ കഴിഞ്ഞ 20 പേരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മൃതദഹേങ്ങള്‍ ഉടന്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അഞ്ച് പേരുടെ നില ​ഗുരുതരമാണ്. ഇതിൽ ഒരു മലയാളി കൂടിയുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഇന്നലെ രക്ഷാപ്രവർത്തനത്തിനിടെയും സ്ഫോടനം സംഭവിച്ചിരുന്നു.


 ഈ സ്‌ഫോടനത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥർ ഉൾപ്പെടെ പത്ത് പേർക്ക് വീണ്ടും പരുക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് നിർത്തിവെച്ച പരിശോധന ഇന്ന് പുലര്‍ച്ചെയോടെ വീണ്ടും പുനരാരംഭിച്ചത്. ഇന്നലെ വൈകീട്ടാണ് വിരുദുനഗര്‍ കട്ടുനാര്‍പട്ടിയിലെ വനജ ഫയര്‍ വര്‍ക്ക്‌സില്‍ ദുരന്തമുണ്ടായത്. പടക്കങ്ങള്‍ക്കുള്ള രാസമിശ്രിതം തയ്യാറാക്കുന്നതിനിടെ ഘര്‍ഷണം സംഭവിച്ചാണ് സ്‌ഫോടനം ഉണ്ടായത്. കെട്ടിടത്തിലെ നാല് മുറികള്‍ പൂര്‍ണമായും തകര്‍ന്നു. വേഗത്തില്‍ തന്നെ അഗ്‌നിരക്ഷാ സേനയുടെ നിരവധി യൂണിറ്റുകളും പൊലിസും സ്ഥലത്തെത്തിയെങ്കിലും സ്‌ഫോടനം കാരണം ആദ്യഘട്ടത്തിലെ രക്ഷാപ്രവര്‍ത്തനം ശ്രമകരമായി. തീ പൂര്‍ണമായും അണച്ചതിന് ശേഷമാണ് വേഗത്തിലുള്ള രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞത്. സ്ഥാപനത്തിന് ലൈസന്‍സ് ഉണ്ടെന്ന് റവന്യൂ വകുപ്പ് സ്ഥിരീകരിച്ചു.

Post a Comment

Previous Post Next Post