നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. യുഡിഎഫ് പൂർണ്ണ ആത്മവിശ്വാസത്തിലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ യുഡിഎഫ് തരംഗമുണ്ടാകുമെന്നും 100ലധികം സീറ്റ് നേടുമെന്നും സണ്ണി ജോസഫ് പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിലെ തരംഗം ആവർത്തിക്കും. പേരാവൂരില്‍ ഞാന്‍ മൂന്ന് പ്രാവശ്യം ജയിച്ചു. നാലാമതും ജയിക്കും. സർവ്വേകളിൽ ഞാൻ തോൽക്കും എന്ന് കണ്ടിരുന്നു. ജനങ്ങളുടെ സർവ്വേ എനിക്കറിയാമെന്നും അദ്ദേഹം വ്യക്തമാക്കി. മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച നികേഷ് കുമാറിനെതിരെ കേസ് കൊടുക്കുമെന്നും, നികേഷ് കാടടച്ചു വെടിവെയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് വോട്ടിന് പണം നൽകിയ സംഭവം പണാധിപത്യം കൊണ്ട് ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. പേരാവൂര്‍ നിയോജകമണ്ഡലത്തിലെ ബൂത്ത് നാലില്‍ വോട്ട് രേഖപ്പെടുത്താൻ എത്തിയപ്പോഴായിരുന്നു സണ്ണി ജോസഫിൻ്റെ പ്രതികരണം. കേരളത്തില്‍ യുഡിഎഫ് അനുകൂല തരംഗമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. നൂറിലധികം സീറ്റുകള്‍ നേടും. ദേശീയ സര്‍വ്വേകള്‍ യുഡിഎഫ് ട്രെന്‍ഡ് പ്രവചിച്ചു. കേരളത്തിലെ ചില തട്ടിക്കൂട്ട് സര്‍വ്വേകള്‍ ജനങ്ങള്‍ മുഖവരയ്ക്ക് എടുക്കില്ലെന്ന് വിഡി സതീശന്‍ പറഞ്ഞു. പോസ്റ്റല്‍ വോട്ട് പലര്‍ക്കും ചെയ്യാനായില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കുറച്ച് കൂടി ജാഗ്രത പുലര്‍ത്തണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

إرسال تعليق