സംവിധായകൻ രഞ്ജിത്തിന്റെ ലൈംഗികാതിക്രമ കേസില്‍ പ്രതികരിച്ച് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടി. പൊലീസ് നടപടി എടുത്തിട്ടുണ്ട്. ഇരകള്‍ക്ക് നീതി ലഭിക്കണം. നടക്കാന്‍ പാടില്ലാത്ത സംഭവമാണെന്നും രമേഷ് പിഷാരടി പറഞ്ഞു. ഇന്റേണല്‍ കമ്മിറ്റിക്ക് ശിക്ഷ നല്‍കാന്‍ കഴിയില്ല. ഒരു ഫസ്റ്റ്എയിഡ് എന്ന നിലയില്‍ മാത്രമെ അതിനെ കാണാന്‍ കഴിയൂ. അതിന് പരിമിതി ഉണ്ടെന്നും രമേഷ് പിഷാരടി പറഞ്ഞു.
ഇന്നലെ രാത്രി എറണാകുളത്ത് നിന്നും തൊടുപുഴയിലേക്ക് പോകുന്ന വഴി മുട്ടത്തുവെച്ചാണ് എറണാകുളം സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദേശത്തെ തുടര്‍ന്ന് തൊടുപുഴ പൊലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കൊച്ചി പൊലീസിന് കൈമാറി. സിനിമാ ലൊക്കേഷനില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന നടിയുടെ പരാതിയിലാണ് അറസ്റ്റ്. രഞ്ജിത്തിന്റെ പുതിയ സിനിമയില്‍ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി.
അതേസമയം ഡിജിപിക്ക് നല്‍കിയ പരാതിയില്‍ നടിയുടെ മൊഴി രേഖപ്പെടുത്തി. കൊച്ചി ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിവരികയായിരുന്നു. നേരത്തെ രഞ്ജിത്തിനെതിരെ സമാനരീതിയില്‍ രണ്ട് പരാതികള്‍ ഉയര്‍ന്നിരുന്നു. ബംഗാളി നടിയും ഒരു യുവാവുമായിരുന്നു രഞ്ജിത്തിനെതിരെ അന്ന് പരാതി നല്‍കിയത്.

إرسال تعليق