വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന സ്‌ട്രോംഗ് റൂം തുറന്നതായി ആരോപണം; തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി യുഡിഎഫ്



കോഴിക്കോട്: വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന സ്‌ട്രോംഗ് റൂം തുറന്നതായി ആരോപണം. കോഴിക്കോട് ജെഡിടി ഇസ്‌ലാം സ്‌കൂളിലാണ് സംഭവം.

ഇന്നുരാവിലെ 11.30ഓടെയാണ് സ്‌ട്രോംഗ് റൂം തുറന്നത്. സംഭവത്തില്‍ അട്ടിമറി സംശയിക്കുന്നതായി യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു. പിന്നാലെ പേരാമ്ബ്ര റിട്ടേണിംഗ് ഓഫീസറെ നീക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാർത്ഥികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. സ്‌ട്രോംഗ് റൂമിന്റെ സുരക്ഷ പൂർണമായും ബിഎസ്‌എഫിനെ ഏല്‍പ്പിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.


എന്നാല്‍ സ്‌ട്രോംഗ് റൂം തുറന്നതായുള്ള വാർത്തകള്‍ തെറ്റാണെന്ന് പേരാമ്ബ്ര റിട്ടേണിംഗ് ഓഫീസർ പറഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എൻകോർ സോഫ്‌ട്‌വെയറിലെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനായി പേരാമ്ബ്ര മണ്ഡലത്തിലെ പോളിംഗ് രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന സീല്‍ ചെയ്യാത്ത മുറിയാണ് തുറന്നതെന്നും റിട്ടേണിംഗ് ഓഫീസർ വ്യക്തമാക്കി. സ്ഥാനാ‌ർത്ഥികളുടെ ഏജന്റുമാരുടെ സാന്നിദ്ധ്യത്തിലാണ് മുറി തുറന്നത്. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളോ പോസ്റ്റല്‍ ബാലറ്റുകളോ സൂക്ഷിച്ചിരിക്കുന്ന മുറി അല്ല തുറന്നതെന്നും റിട്ടേണിംഗ് ഓഫീസർ ചൂണ്ടിക്കാട്ടി.


അതേസമയം, സ്‌ട്രോംഗ് റൂമിന് സമീപത്തെ റൂം തുറക്കുന്നതായി റിട്ടേണിംഗ് ഓഫീസർ അറിയിച്ചിരുന്നുവെന്ന് പേരാമ്ബ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തെഹ്‌ലിയ പറഞ്ഞു. രാവിലെ എട്ടുമണിക്കാണ് വിളിച്ചറിയിച്ചത്. ഒൻപത് മണിക്ക് എത്തണമെന്നാവശ്യപ്പെട്ടു. താൻ എത്തുമ്ബോഴേക്കും മുറി തുറന്നുവെന്നും ഫാത്തിമ തെഹ്‌ലിയ പറഞ്ഞു.

Post a Comment

أحدث أقدم