തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനും ആരോഗ്യ മന്ത്രി വീണാ ജോർജിനുമെതിരെ ജനപ്രാതിനിധ്യ നിയമത്തിലെ ചട്ടങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സ്വകാര്യ ഹർജി.
നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം വരുമാനത്തിന്റെ പൂർണ്ണ വിവരങ്ങള്‍ നല്‍കിയില്ലെന്നും വിവരങ്ങള്‍ മറച്ചുവെച്ചെന്നുമാണ് ഹർജിയിലെ പ്രധാന ആരോപണം. അഡ്വക്കേറ്റ് നെയ്യാറ്റിൻകര നാഗരാജ് സമർപ്പിച്ച ഈ ഹർജിയില്‍ വസ്തുതകള്‍ പരിശോധിച്ച് ഈ മാസം 22 നകം റിപ്പോർട്ട് സമർപ്പിക്കാൻ കോടതി പൊലീസിനോട് ഉത്തരവിട്ടു.
വീണാ ജോർജിന്റെ സ്വകാര്യ കമ്പനിക്ക് നല്‍കിയ കരാർ സംബന്ധിച്ച വിവരങ്ങള്‍ സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയില്ലെന്നും ഹർജിക്കാരൻ ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനം നടന്നോ എന്ന കാര്യത്തില്‍ പൊലീസിന്റെ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും കോടതി തുടർനടപടികള്‍ സ്വീകരിക്കുക.
മന്ത്രിമാരായ ഇരുവരും തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ കൃത്രിമം കാണിച്ചെന്ന ആരോപണം രാഷ്ട്രീയ വൃത്തങ്ങളിലും ചർച്ചയായിട്ടുണ്ട്.

إرسال تعليق