ഐസിസി നോമിനേഷനില്‍ സഞ്ജു സാംസണും തഴയപ്പെട്ടു



ദുബായ്:  ഐസിസിയുടെ ഫെബ്രുവരി മാസത്തെ മികച്ച താരത്തിനുള്ള നാമനിർദ്ദേശങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍, കിരീടജേതാക്കളായ ഇന്ത്യൻ പുരുഷ ടീമിന് നിരാശ.

ലോകകപ്പിലെ മിന്നും പ്രകടനത്തിലൂടെ ആരാധകരുടെ മനംകവർന്ന മലയാളി താരം സഞ്ജു സാംസണ്‍ അടക്കം ഒരു ഇന്ത്യൻ താരത്തിനും ഇത്തവണ പുരുഷ വിഭാഗം ചുരുക്കപ്പട്ടികയില്‍ ഇടംനേടാനായില്ല.


ലോകകപ്പിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പാകിസ്ഥാൻ ഓപ്പണർ സാഹിബ്സാദ ഫർഹാൻ, ഇംഗ്ലീഷ് ഓള്‍റൗണ്ടർ വില്‍ ജാക്സ്, യുഎസ്‌എയുടെ പേസർ ഷാഡ്ലി വാൻ ഷാല്‍ക്വിക് എന്നിവരാണ് പുരുഷ വിഭാഗത്തില്‍ അന്തിമ പട്ടികയില്‍ ഇടംപിടിച്ചത്.


വിരാട് കോഹ്‌ലിയുടെ റെക്കോർഡ് തകർത്ത് ഒരു ലോകകപ്പില്‍ കൂടുതല്‍ റണ്‍സും രണ്ട് സെഞ്ചുറികളും നേടിയതാണ് സാഹിബ്സാദ ഫർഹാനെ പട്ടികയില്‍ ഒന്നാമനാക്കിയത്. ഇംഗ്ലണ്ടിനെ സെമിയിലെത്തിക്കുന്നതില്‍ നിർണ്ണായകമായ ഓള്‍റൗണ്ട് പ്രകടനം കാഴ്ചവെച്ച വില്‍ ജാക്സും, ഇന്ത്യക്കെതിരെയും പാകിസ്ഥാനെതിരെയും വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങിയ യുഎസ്‌എയുടെ ഷാഡ്ലി വാൻ ഷാല്‍ക്വിക്കും ശക്തമായ വെല്ലുവിളിയുയർത്തുന്നുണ്ട്.


13 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടയില്‍ മൂന്നാമതെത്തിയതാണ് ഷാല്‍ക്വിക്കിന് തുണയായത്. അതേസമയം, വനിതകളുടെ വിഭാഗത്തില്‍ ഇന്ത്യൻ താരം അരുന്ധതി റെഡ്ഡി ഇടംപിടിച്ചത് രാജ്യത്തിന് അഭിമാനമായി.


ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ മികച്ച ബൗളിംഗ് പ്രകടനമാണ് അരുന്ധതിയെ നാമനിർദ്ദേശത്തിന് അർഹയാക്കിയത്. ലങ്കൻ താരം ഹർഷിത സമരവിക്രമ, പാക് ക്യാപ്റ്റൻ ഫാത്തിമ സന എന്നിവരാണ് വനിതാ പട്ടികയിലെ മറ്റ് താരങ്ങള്‍. ലോകകപ്പ് ജയിച്ചിട്ടും ഇന്ത്യൻ പുരുഷ താരങ്ങള്‍ തഴയപ്പെട്ടത് കായിക ലോകത്ത് വലിയ ചർച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്.


Post a Comment

Previous Post Next Post