ബസിൽ വച്ച് ലൈംഗിക അതിക്രമണ ആരോപണം നേരിട്ട യുവാവ് ജീവനൊടുക്കിയ സംഭവം; യുവതിക്കെതിരെ ശക്തമായ നടപടി വേണമെന്ന് പിതാവ്

 


ബസിനുള്ളില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയതില്‍ യുവതിക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യവുമായി മരിച്ച ദീപക്കിന്‍റെ പിതാവ് ചോയി. ഇനി മറ്റാര്‍ക്കും ഇങ്ങനെ സംഭവിക്കരുതെന്നും ചോയി പറഞ്ഞു. മാനനഷ്ടക്കേസ് ഫയല്‍ ചെയ്യും. ദീപക്കിന്റെ മുഖത്ത് വിഷമം കണ്ട് കാര്യം എന്താണെന്ന് തിരക്കിയെങ്കിലും പറഞ്ഞിരുന്നില്ലെന്നും ചോയി കൂട്ടിച്ചേര്‍ത്തു. ദീപക്കിനെ കുറ്റപ്പെടുത്തുന്ന തരത്തില്‍ മെഡിക്കല്‍ കോളേജ് ഇന്‍സ്‌പെക്ടര്‍ സംസാരിച്ചെന്ന് ബന്ധുവായ സനീഷ് ആരോപിച്ചു.


ഗോവിന്ദപുരം സ്വദേശി ദീപക്കിനെ ഇന്നലെ രാവിലെയാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ബസിൽ വച്ച് ദീപക് ശരീരത്തിൽ സ്പർശിച്ചു എന്നായിരുന്നു ഇൻസ്റ്റഗ്രാം ഇൻഫ്ലൂവൻസറുടെ ആരോപണം. ദീപക്കിന്റെ ആത്മഹത്യക്ക് പിന്നാലെ യുവതിക്കെതിരെ സൈബർ ആക്രമണം ശക്തമാണ്. സംഭവത്തിൽ യുവതിക്കെതിരെ ആത്മഹത്യാ പ്രേരണക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഈശ്വർ ഡിജിപിക്ക് പരാതി നൽകി. ബസിൽ വച്ച് അതിക്രമം നേരിട്ടെന്ന് കാണിക്കുന്ന വീഡിയോ ആദ്യം പങ്കുവെക്കുകയും പിന്നീട് ഇത് ഡിലീറ്റ് ചെയ്ത് മറ്റൊരു വിശദീകരണ വീഡിയോ കൂടി യുവതി പുറത്തിറക്കുകയും ചെയ്തിരുന്നു.


കഴിഞ്ഞദിവസം പുറത്ത് വന്ന വീഡിയോ കൂടി കണ്ടതോടെയാണ് യുവാവ് വലിയ മനോവിഷമത്തിലായത്. ഇതിന് പിന്നാലെ ഇന്നലെ പുലർച്ചെ ഗോവിന്ദപുരത്തെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം മാങ്കാവ് ശ്മശാനത്തിൽ സംസ്ക്കരിച്ചു.

Post a Comment

Previous Post Next Post