പത്തനംതിട്ട തണ്ണിത്തോട്ടിൽ നായാട്ട് സംഘം പിടിയിൽ. തോക്ക് ഉൾപ്പടെയുള്ള ആയുധങ്ങളുമായി നാലംഗ സംഘമാണ് വനംവകുപ്പിന്റെ പിടിയിലായത്. വനപാലകരെ ആക്രമിക്കാനും വെടിവെക്കാനും ശ്രമിച്ച സംഘത്തെ അതിസാഹസികമായാണ് പിടികൂടിയത്. നാടൻ തോക്ക് ഉപയോഗിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരെ വെടിവയ്ക്കാനും ശ്രമമുണ്ടായി. കൈക്ക് പരിക്കേറ്റ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജിതേഷ് കുമാർ ആശുപത്രിയിൽ ചികിത്സ തേടി. തേക്കുംതോട് സ്വദേശികളായ പ്രവീൺ പ്രമോദ്, അനിൽ, സുരാജ്, സ്മിജു സണ്ണി എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു നായാട്ട് സംഘത്തെ വനംവകുപ്പ് പിടികൂടിയത്. തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വേട്ടക്ക് എത്തിയതായിരുന്നു നാലംഗ സംഘം. തോക്കും കത്തിയും അടക്കമുള്ള ആയുധങ്ങൾ കണ്ടതോടെയാണ് നായാട്ട് സംഘമാണെന്ന് വനംവകുപ്പ് തിരിച്ചറിഞ്ഞത്. പ്രതികളെ കീഴ്പ്പെടുത്താനുള്ള ശ്രമത്തിനിടെ വനംവകുപ്പ് ജീവനക്കാർക്കും പരിക്കേറ്റു. നായാട്ട് സംഘത്തെക്കുറിച്ച് വിശദമായ പരിശോധന നടത്താനാണ് വനംവകുപ്പിന്റെ തീരുമാനം. സമീപപ്രദേശങ്ങളിൽ എവിടെയെങ്കിലും ഇവർ വന്യമൃഗങ്ങളെ വേട്ടയാടിയിട്ടുണ്ടോ എന്ന് അന്വേഷിക്കും. പത്തനംതിട്ട മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Post a Comment