മലപ്പുറം കരുവാരക്കുണ്ടിലെ 14കാരിയുടെ കൊലപാതകം; പ്രണയപ്പകയെന്ന് പോലീസ്, പോസ്റ്റുമോർട്ടം ഇന്ന്

 


മലപ്പുറം കരുവാരക്കുണ്ടിലെ 14 കാരിയുടെ കൊലപാതകം പ്രണയപ്പക മൂലമെന്ന് പൊലീസ്. അടുപ്പത്തിലായ പെൺകുട്ടി തന്നെ ഒഴിവാക്കാൻ ശ്രമിച്ചതിലുള്ള വിരോധമാണ് കൊലപ്പെടുത്താൻ കാരണമെന്ന് പ്രതിയും പ്ലസ് വൺ വിദ്യാർത്ഥിയുമായ ആൺ സുഹൃത്ത് മൊഴി നൽകി. പെൺകുട്ടിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന തോന്നലും കൊലപാതകത്തിന് കാരണമായതായി പതിനാറുകാരൻ പൊലീസിനോട് പറഞ്ഞു. അതേസമയം, കൊല്ലപ്പെട്ട ഒമ്പതാം ക്ലാസുകാരിയുടെ പോസ്റ്റ്മോർട്ടം ഇന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ നടക്കും. ഇന്നലെയാണ് റെയിൽവെ പുറംപോക്ക് ഭൂമിയിൽ 14കാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ബലാത്സംഗം ചെയ്ത ശേഷം പെണ്‍കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് പ്രതിയായ പ്ലസ് വൺ വിദ്യാർത്ഥി പൊലീസിനോട് പറഞ്ഞത്. സ്കൂളിൽ സ്റ്റുഡൻ്റ് പൊലീസ് കേഡറ്റായ മിടുക്കിയാണ് കൊല്ലപ്പെട്ട പെൺകുട്ടി. 


കഴിഞ്ഞ ദിവസം സ്കൂളിലേക്ക് പോയ കുട്ടി വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. സ്കൂളിലും എത്തിയില്ല. വൈകുന്നേരം 6 മണിയോടെ അമ്മയെ പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്ന് വിളിച്ച് വീടിനടുത്തെത്തിയെന്നും പെട്ടെന്ന് വരാമെന്നും പെൺകുട്ടി പറഞ്ഞു. പക്ഷേ രാത്രിയായിട്ടും അവൾ വീടെത്തിയില്ല. പിന്നാലെ വീട്ടുകാർ ഫോണിൽ പലതവണ തിരിച്ചുവിളിച്ചു. ഫോൺ സ്വിച്ച് ഓഫായതോടെ കുടുംബം പൊലീസിനെ അറിയിച്ചു. കരുവാരകുണ്ട് പൊലീസ് നാട് അരിച്ചുപെറുക്കി. പരിസരവാസിയായ പ്ലസ് വൺ വിദ്യാർത്ഥിയുമായി പെൺകുട്ടിക്ക് അടുപ്പമുള്ളത് വീട്ടുകാർക്ക് അറിയാമായിരുന്നു. പൊലീസ് താക്കീത് ചെയ്ത് വിട്ടതായിരുന്നു ഈ കൗമാരക്കാരനെ. പെണ്‍കുട്ടി എവിടെയാണെന്ന് എന്തെങ്കിലും വിവരം ലഭിക്കുമോ എന്നറിയാൻ പൊലീസ് 16കാരന്‍റെ വീട്ടിലെത്തി. അപ്പോഴും ഒന്നും അറിയില്ലെന്നായിരുന്നു പ്രതിയുടെ മറുപടി. 


പെൺകുട്ടിയുടെ വീട്ടുകാർ വന്ന് ചോദിച്ചപ്പോഴും കൗമാരക്കാരൻ അതുതന്നെ ആവർത്തിച്ചു. മൊഴിയിലെ വൈരുദ്ധ്യം ശ്രദ്ധയിൽ പെട്ട പൊലീസ് 16കാരനെ വീണ്ടും ചോദ്യം ചെയ്തതോടെയാണ് ക്രൂര കൊലപാതകം നാടറിയുന്നത്. വാണിയമ്പലത്തിനും തൊടിയപുലത്തിനും ഇടയിൽ റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള കുറ്റിക്കാട്ടിൽ വച്ചായിരുന്നു അരുംകൊല. പെൺകുട്ടിയെ സ്കൂളിൽ നിന്ന് കൂട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നും അമ്മയോട് പറയുമെന്ന് പറഞ്ഞപ്പോൾ കഴുത്ത് ഞെരിച്ച് കൊന്നെന്നുമാണ് പ്രതിയുടെ കുറ്റസമ്മതം. 

Post a Comment

Previous Post Next Post