രണ്ടാം പിണറായി സർക്കാരിന്റെ അവസാന നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം. ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് പതിനഞ്ചാം നിയമസഭയുടെ അവസാന സമ്മേളനത്തിന് തുടക്കമാകുക. മന്ത്രിസഭ തയ്യാറാക്കി കൈമാറിയ പ്രസംഗം ഗവർണർ നിയമസഭയിൽ വായിക്കും. കേന്ദ്രസർക്കാരിന് എതിരെയുള്ള വിമർശനങ്ങൾ ഒഴിവാക്കിയാണ് ഗവർണർ നയപ്രഖ്യാപനം നടത്തുക. വായ്പാ പരിധി വെട്ടിക്കുറച്ചത് ഉള്‍പ്പടെ കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നതടക്കം രൂക്ഷ വിമര്‍ശനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മന്ത്രി സജി ചെറിയാന്റെ വർഗീയ പരാമർശങ്ങളും ശബരിമല സ്വർണക്കൊള്ളയും പ്രതിപക്ഷം സഭയിൽ ഉയർത്തുമ്പോൾ ഭരണ നേട്ടവും രാഹുൽ മാങ്കൂട്ടത്തിൽ വിഷയവും ഉയർത്തി പ്രതിരോധിക്കാനാണ് ഭരണ പക്ഷ നീക്കം. ഈ മാസം 29നാണ് ബജറ്റ് അവതരണം. 32 ദിവസം നീണ്ടുനിൽക്കുന്ന സഭാ സമ്മേളനം മാർച്ച് 26നാണ് അവസാനിക്കുക. സംസ്ഥാന സര്‍ക്കാരുമായി കടുത്ത ഭിന്നതയിലായിരുന്ന മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ വര്‍ഷം വെറും 78 സെക്കന്‍ഡ് ആയിരുന്നു പ്രസംഗം നടത്തിയത്. നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാനഖണ്ഡിക മാത്രമാണ് വായിച്ചത്. കഴിഞ്ഞ സമ്മേളനത്തിലുണ്ടായിരുന്ന മൂന്ന് എംഎൽഎമാർ ഇല്ലാതെയാണ് നിയമസഭാ സമ്മേളനം തുടങ്ങുന്നത്. കൊയിലാണ്ടി അംഗമായിരുന്ന കാനത്തിൽ ജമീല നവംബറിൽ മരിച്ചു. തൊണ്ടി മുതൽ കേസിൽ ശിക്ഷിക്കപ്പെട്ട ആന്റണി രാജുവിനെ അയോഗ്യനാക്കി. ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ ജയിലിലുമാണ്.

إرسال تعليق