അരുണാചൽ പ്രദേശിലെ തണുത്തുറഞ്ഞ തടാകത്തിലുണ്ടായ അപകടം; കാണാതായ മലപ്പുറം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

 


അരുണാചല്‍ പ്രദേശില്‍ വിനോദയാത്രയ്ക്ക് പോയ മലയാളി സംഘം അപകടത്തില്‍ പെട്ട സംഭവത്തില്‍ മരണം രണ്ടായി. സേല പാസിനോട് ചേര്‍ന്നുള്ള തടാകത്തില്‍ കാണാതായ മലപ്പുറം സ്വദേശി മാധവ് മധുവിന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്നലെ വൈകിട്ടായിരുന്നു അപകടമുണ്ടായത്. കൊല്ലം സ്വദേശിയായ 26കാരൻ ബിനു പ്രകാശിന്റെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. പിന്നാലെ അഞ്ചുപേരെ രക്ഷപ്പെടുത്തുകയും ചെയ്തു. കൊട്ടിയം നിപ്പോണ്‍ ടൊയോട്ടയിലെ ജീവനക്കാരനായ ബിനു സഹപ്രവര്‍ത്തകരായ ആറുപേര്‍ക്കൊപ്പമാണ് രണ്ടുദിവസം മുന്‍പ് അരുണാചല്‍ പ്രദേശിലേക്ക് വിനോദയാത്ര പോയത്.


തണുത്തുറഞ്ഞ സേല തടാകത്തിലൂടെ ഇവര്‍ നടന്നുപോകുമ്പോഴായിരുന്നു അപകടം. മൂന്നുപേര്‍ തടാകത്തിലെ ഐസ് പാളികള്‍ക്ക് മുകളിലേക്ക് ഇറങ്ങവെ താഴ്ന്നുപോവുകയായിരുന്നു. നാട്ടിലുള്ള അമ്മയുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരുന്ന ബിനു ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. 

Post a Comment

أحدث أقدم