പെരിന്തൽമണ്ണ : ഭക്ഷണം നൽകാൻ വൈകിയതിൻ്റെ പേരിൽ നവവധുവിനെ ക്രൂരമായി മർദ്ധിച്ച് ഭർത്താവ്. സംഭവത്തിൽ ജിം ട്രെയിനറായ മലപ്പുറം ആനമങ്ങാട് പരിയാപുരം സ്വദേശിയായ മുഹമ്മദ് ഷഹീനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ഒക്ടോബർ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി വീട്ടിലെത്തിയ ഇയാൾ ഭാര്യ ഭക്ഷണം നൽകാൻ വൈകിയതിനെ തുടർന്ന് പ്രകോപിതനാകുകയും ഭാര്യയുടെ തല പിടിച്ച് ചുമരിൽ ഇടിപ്പിക്കുകയുമായിരുന്നു. കൂടാതെ മുഖത്തും കഴുത്തിലും അടിക്കുകയും ചെയ്തു. ഒരു മാസം മുൻപാണ് ഷഹീനും യുവതിയും വിവാഹിതരായത്. ഇരുവരുടെയും പ്രണയ വിവാഹവുമായിരുന്നു.
ഷഹീൻ്റെ വീട്ടിൽ വെച്ച് യുവതി നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടിരുന്നു എന്നും പൊലീസ് പറയുന്നു. വിവാഹസമയത്ത് യുവതിയുടെ വീട്ടുകാർ നൽകിയ 15 പവനോളം സ്വർണാഭരണങ്ങൾ ഇയാൾ സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ചു എന്നും കണ്ടെത്തിയിട്ടുണ്ട്.
പീഡനത്തെ തുടർന്ന് യുവതി പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സ തേടി. അവിടെവെച്ച് പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Post a Comment