ശബരിമല സ്വര്‍ണക്കൊള്ള; സന്നിധാനത്ത് എസ്‌ഐടിയുടെ നിര്‍ണായക പരിശോധന ആരംഭിച്ചു




പമ്പ: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം നിർണായക പരിശോധന നടത്തുന്നു. സന്നിധാനത്തെത്തിയ സംഘം തെളിവെടുപ്പ് ആരംഭിച്ചിരിക്കുകയാണ്.

സാമ്പിളുകള്‍ ശേഖരിക്കുന്നതിന് വേണ്ടി സ്വർണപാളികള്‍ ഇളക്കിമാറ്റിയിട്ടുണ്ട്. ഹെെക്കോടതിയുടെ നിർദേശപ്രകാരമാണ് നടപടി. ദ്വാരപാലക ശില്പങ്ങളിലെ സ്വർണപാളിയും ശ്രീകോവിലിന്റെ വലത് ഭാഗത്തെ പാളികളും നിലവില്‍ നീക്കം ചെയ്തിട്ടുണ്ട്.

ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികളുടെ സൈഡ് പില്ലർ പാളികളുടെ തൂക്കം, 2019ല്‍ ഘടിപ്പിച്ച കട്ടിളപ്പാളികളുടെ തൂക്കം, ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയിട്ടില്ലാത്ത ക്ഷേത്രഭാഗത്തെ സ്വർണത്തിന്റെ സാമ്ബിളുകള്‍, മറ്റിടങ്ങളിലെ സാമ്ബിളുകള്‍, ദ്വാരപാലക ശില്പങ്ങളിലെയും കട്ടിളകളിലെയും ചെമ്ബുപാളികളുടെ സാമ്ബിളുകള്‍ തുടങ്ങിയവ സംഘം ശേഖരിക്കും. പ്രത്യേക അന്വേഷണ സംഘം ഇന്നലെയാണ് ശബരിമലയിലെത്തിയത്. എസ് പി ശശിധരന്റെ നേതൃത്വത്തില്‍ വിദഗ്ധരടങ്ങുന്ന 15 അംഗ സംഘമാണെത്തിയത്.

അതേസമയം, ശബരിമല സ്വർണക്കൊള്ളയില്‍ മുൻ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിനെതിരെ മൊഴി നല്‍കി ദേവസ്വം ജീവനക്കാർ. കേസില്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പത്മകുമാർ സർവ സ്വാതന്ത്ര്യവും നല്‍കിയിരുന്നതായാണ് ദേവസ്വം ജീവനക്കാരുടെ മൊഴി. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബന്ധുക്കളും അതിഥികളും ഉപയോഗിച്ചിരുന്നത് ദേവസ്വം പ്രസിഡന്റിന്റെ മുറിയായിരുന്നുവെന്നും പൂജാ ബുക്കിംഗിലും പ്രത്യേക പരിഗണന കൊടുത്തിരുന്നതായും ജീവനക്കാർ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കി.

സ്വർണക്കൊളളയില്‍ സംസ്ഥാന പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ രേഖകള്‍ ആവശ്യപ്പെട്ട് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നല്‍കിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എഫ്‌ഐആർ, അനുബന്ധ മൊഴികള്‍ തുടങ്ങിയ രേഖകളുടെ പകർപ്പാണ് തേടിയിരിക്കുന്നത്. ഈ ആവശ്യമുന്നയിച്ച്‌ റാന്നി കോടതിയില്‍ നല്‍കിയ അപേക്ഷ തളളിയതോടെയാണ് ഇഡി ഹൈക്കോടതിയില്‍ എത്തിയത്. ശബരിമല സ്വർണക്കൊളളയില്‍ കളളപ്പണ ഇടപാട് നടന്നതായി സംശയിക്കുന്നെന്നും വിശദമായ അന്വേഷണത്തിന് കേസുകളുടെ രേഖകളും വിശദാംശങ്ങളും വേണമെന്നുമാണ് ഇഡിയുടെ ആവശ്യം.

Post a Comment

Previous Post Next Post