കൊച്ചി: ആശുപത്രികളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് നിർണായക നിർദേശവുമായി ഹൈക്കോടതി. ആശുപത്രികളിലെത്തുന്ന രോഗികളുടെ കൈയില്‍ പണമില്ലെന്നതോ രേഖകളില്ലെന്നതോ ചികിത്സ നിഷേധിക്കാനുള്ള കാരണമാക്കരുതെന്ന് ഹൈക്കോടതി നിർദേശിച്ചു.
ജീവൻ രക്ഷിക്കുക എന്നതാണ് പ്രാഥമിക കർത്തവ്യം. എല്ലാം ആശുപത്രികളും ഇത് ഓർക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ആശുപത്രികളുടെ പ്രവർത്തനത്തിനായി കൃത്യമായ മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചു.
എല്ലാ ആശുപത്രികളും അത്യാഹിത വിഭാഗത്തില്‍ എത്തുന്ന രോഗികളെ പരിശോധിക്കുകയും അവരുടെ ആരോഗ്യനില ഭദ്രമെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. തുടർചികിത്സ ആവശ്യമെങ്കില്‍ സുരക്ഷിതമായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റേണ്ട ഉത്തരവാദിത്തം എടുക്കണമെന്നും കോടതി നിർദേശത്തില്‍ പറയുന്നു.
ആശുപത്രി റിസപ്ഷനിലും വെബ്സൈറ്റിലും മലയാളത്തിലും ഇംഗ്ലീഷിലും ചികിത്സ നിരക്കുകള്‍ വ്യക്തമായി പ്രദർശിപ്പിക്കണമെന്നും ഓരോ ചികിത്സയുടെയും കൃത്യമായ നിരക്കുകള്‍ രോഗികള്‍ക്കും ബന്ധുക്കള്‍ക്കും എളുപ്പത്തില്‍ മനസിലാക്കാൻ കഴിയണമെന്നും കോടതി വ്യക്തമാക്കി.

Post a Comment