തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ഇക്കുറി മത്സരരംഗത്ത് 72,005 സ്ഥാനാര്‍ത്ഥികള്‍; കൂടുതലും സ്ത്രീകള്‍




തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇക്കുറി മത്സര രംഗത്തുള്ളത് കഴിഞ്ഞ തവണത്തേക്കാള്‍ കുറവു സ്ഥാനാര്‍ത്ഥികള്‍.

ഇത്തവണ ആകെ 23,562 വാര്‍ഡുകളിലായി 72,005 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. സ്ത്രീകളാണ് കൂടുതല്‍. 37,786 വനിതകളാണ് ഇക്കുറി മത്സരരംഗത്തുള്ളത്. 34,218 പുരുഷന്മാരും ജനവിധി തേടുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ ഒരാളും ഇക്കുറി മത്സരരംഗത്ത് ഉണ്ട്.

കഴിഞ്ഞ തവണ തദ്ദേശ തെരഞ്ഞെടുപ്പില്‍ 75,013 പേരാണ് മത്സര രംഗത്തുണ്ടായിരുന്നത്. ഇതില്‍ 38,566 പേര്‍ സ്ത്രീകളായിരുന്നു. ഇത്തവണ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ ഇന്നലെ ( തിങ്കളാഴ്ച ) ഒട്ടേറെപ്പേര്‍ മത്സരരംഗത്തു നിന്നു പിന്മാറിയിരുന്നു. കണ്ണൂരിലെ 14 വാര്‍ഡുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരില്ലാത്തതിനാല്‍ അവിടെ മത്സരമില്ല.

1200 തദ്ദേശസ്ഥാപനങ്ങളിലായി 23,612 വാര്‍ഡുകളാണ് സംസ്ഥാനത്ത് ആകെയുള്ളത്. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ നഗരസഭയില്‍ ഭരണസമിതിയുടെ കാലാവധി കഴിയാത്തതിനാല്‍ തെരഞ്ഞെടുപ്പ് നടക്കുന്നില്ല. ബാക്കി 1199 തദ്ദേശ സ്ഥാപനങ്ങളിലെ 23,576 വാര്‍ഡുകളിലേക്കാണ് രണ്ടുഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 9, 11 തീയതികളിലാണ് വോട്ടെടുപ്പ്. ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍ നടക്കും.

വിമത സ്ഥാനാര്‍ത്ഥികളാണ് പ്രധാന മുന്നണികള്‍ ഇത്തവണയും നേരിടുന്ന പ്രധാന പ്രശ്‌നം. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യുഡിഎഫിനും എല്‍ഡിഎഫിനും വെല്ലുവിളിയായി 5 റിബല്‍ സ്ഥാനാര്‍ത്ഥികള്‍ വീതമാണുള്ളത്. കൊച്ചി കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ്- യുഡിഎഫ് മുന്നണിക്ക് തലവേദനയായി 11 റിബലുകളാണ് മത്സരരംഗത്ത്. 

കൊച്ചിയില്‍ മുതിര്‍ന്ന നേതാവ് ശ്യാമള പ്രഭു ബിജെപിക്ക് വെല്ലുവിളിയായി വിമത സ്ഥാനാര്‍ത്ഥിയാണ്. തൃശൂരില്‍ യുഡിഎഫിന് ആറും എല്‍ഡിഎഫിന് അഞ്ചും റിബല്‍ സ്ഥാനാര്‍ത്ഥികളുമുണ്ട്.

Post a Comment

أحدث أقدم