വാഹനാപകടം മൂലം മരണം സംഭവിച്ചാല്‍ ഇനി കുരുക്ക് മുറുകും; വാഹനം വെറുതെ വിട്ടുകിട്ടില്ല: ഡ്രൈവര്‍ക്ക് നിര്‍ബന്ധിത പരിശീലനമേര്‍പ്പെടുത്തും



ഇടുക്കി: റോഡില്‍ തോന്നിയ പോലെ വാഹനം പായിക്കുന്നവർ ജാഗ്രതൈ. അപകടം നടന്നാലുള്ള നടപടികള്‍ കർശനമാക്കി ട്രാഫിക് പൊലീസ്.

നിങ്ങളുടെ വാഹനമിടിച്ച്‌ ആർക്കെങ്കിലും മരണം സംഭവിച്ചാല്‍ ഡ്രൈവർക്കും വാഹന ഉടമയ്ക്കും കുരുക്ക് മുറുകും. ഡ്രൈവർക്ക് നിർബന്ധിത പരിശീലനം നല്‍കാനാണ് തീരുമാനം. ഡ്രൈവർ മോട്ടർ വാഹന വകുപ്പിന്റെ എടപ്പാള്‍ ട്രെയിനിങ് സെന്ററിലെ അഞ്ച് ദിവസത്തെ പരിശീലനത്തില്‍ നിർബന്ധമായും പങ്കെടുക്കണം.


ഇവിടെ നിന്നും സർട്ടിഫിക്കറ്റ് കിട്ടിയതിന് ശേഷം മാത്രമേ അപകടം വരുത്തിയ വാഹനം അധികൃതർ വിട്ടുനല്‍കുകയുള്ളു. പുതിയ മാറ്റങ്ങള്‍ സംബന്ധിച്ച്‌ എല്ലാ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർമാർക്കും എസ്‌എച്ച്‌ഒമാർക്കും ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണർ ഓഫീസില്‍ നിന്നും നിർദേശം നല്‍കിയിട്ടുണ്ട്.

മത്സരയോട്ടം നടത്തുന്ന സ്വകാര്യ ബസുകള്‍ക്കും കർശന നടപടികള്‍ നേരിടേണ്ടി വരും. സ്വകാര്യ ബസ് തട്ടി മരണം സംഭവിച്ചാലും ഡ്രൈവർ പരിശീലനത്തില്‍ പങ്കെടുക്കേണ്ടി വരും. നിലവിലെ 2 ദിവസം കൊണ്ട് നടപടി പൂർത്തിയാക്കി വാഹനം തിരികെ നല്‍കുന്ന നടപടി ഇനിമുതല്‍ ഉണ്ടാകില്ല. ഡ്രൈവറുടെ പരിശീലനം കഴിഞ്ഞിട്ടേ ബസ് വിട്ടു നല്‍കാൻ പാടുള്ളൂ എന്നും നിർദേശത്തിലുണ്ട്.


വാഹനാപകടങ്ങളില്‍ സംഭവിക്കുന്ന മരണനിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ മാറ്റങ്ങള്‍. കോ‍ഴിക്കോട് സിറ്റി പരിധിയില്‍ മാത്രം ഈ മാസം നാലുപേർ മരിച്ചിരുന്നു. റോഡ് നിയമ ലംഘനവുമായി ബന്ധപ്പെട്ട് പൊലീസും എംവിഡിയും പിഴ ഈടാക്കുന്നത് ശക്തമായി തുടരുന്നുണ്ട്. പിഴ അടയ്ക്കാത്തവർക്കെതിരെ കഴിഞ്ഞയാഴ്ച മുതല്‍ നടപടി ശക്തമാക്കിയിരുന്നു.

Post a Comment

أحدث أقدم