'പരസ്യമായി അശ്ലീലവും അസഭ്യവും പറഞ്ഞു'; ടിനി ടോമിനെതിരെ പരാതിയുമായി നീന കുറുപ്പ്



കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ എക്സിക്യുട്ടീവ് കമ്മിറ്റിയംഗം ടിനി ടോമിനെതിരെ പരാതിയുമായി നടി നീന കുറുപ്പ്.

സംഘടനയുടെ കുടുംബ സംഗമത്തില്‍ വച്ച്‌ ടിനി ടോം അപമാനിച്ചെന്നും പരസ്യമായി അശ്ലീലവും അസഭ്യവും പറഞ്ഞുവെന്നും നീന കുറിപ്പിന്റെ പരാതിയില്‍ പറയുന്നു. ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.


ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളുമായി ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവച്ച നടി അൻസിബ ഹസൻ നേരത്തെ രംഗത്തെത്തിയിരുന്നു. ടിനി ടോം തന്നെക്കുറിച്ച്‌ അവിഹിത കഥകള്‍ പ്രചരിപ്പിച്ചെന്നും ജിഹാദിയായി ചിത്രീകരിച്ചെന്നും അൻസിബ പറഞ്ഞു. കമ്മിറ്റിയിലുള്ള സഹനടി അവരുടെ കുടുംബപ്രശ്നത്തില്‍ കരുവാക്കി തന്നെ പൊലീസ് സ്റ്റേഷനില്‍ കയറ്റിച്ചു. ടിനി ടോമിന്റെ ഡ്രൈവറെയടക്കം താൻ ഇസ്ലാമിലേക്ക് മാറ്റാൻ ശ്രമിച്ചെന്നാണ് പറയുന്നത്. വ്യക്തിഹത്യയുടെ പരിധി വിട്ടതിനാലാണ് പ്രതികരിക്കുന്നതെന്നും അൻസിബ വ്യക്തമാക്കിയിരുന്നു.


ഫെബ്രുവരിയില്‍ നടന്ന കുടുംബസംഗമത്തിന്റെ ടൈറ്റില്‍ സ്‌പോണ്‍സറായി ഒരു മതസ്ഥാപനം വന്നതിനെ എതിർത്തതാകാം വിരോധത്തിനു പ്രധാന കാരണം. ഇക്കാര്യങ്ങള്‍ പ്രസിഡന്റ് ശ്വേതാ മേനോനെയും മുതിർന്ന താരങ്ങളെയും അറിയിച്ചിരുന്നു. ഇതിനിടെ സഹപ്രവർത്തകയുടെ കുടുംബ പ്രശ്നത്തില്‍ കരുവാക്കി തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനില്‍ മൂന്നു മണിക്കൂർ 'ഹരാസ്' ചെയ്യുന്ന സ്ഥിതിയുണ്ടായി. താൻ അയച്ച ഒരു മെസേജ് അവരുടെ ഭർത്താവിനു സംശയത്തിനിടയാക്കിയെന്നായിരുന്നു പരാതി. ഇതില്‍ സംഘടനയ്ക്ക് ഒന്നും ചെയ്യാനില്ലെന്നാണ് ശ്വേത പറഞ്ഞത്. ഇത്തരം 'ഊള കാര്യങ്ങള്‍' കമ്മിറ്റി പരിഗണിക്കില്ലെന്നാണ് ടിനി പ്രതികരിച്ചത്.


എന്നാല്‍ തന്റെ ഭാഗത്തുനിന്ന് മോശം പരാമർശങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് ടിനി ടോം പ്രതികരിച്ചു. അൻസിബയുടെ രാജിക്കത്ത് ഫെബ്രുവരിയില്‍ തിരിച്ചയച്ചിരുന്നു. മേയ് 12നാണ് രാജിക്കാര്യം വീണ്ടും പറഞ്ഞത്. ജോലിത്തിരക്ക് കാരണമെന്നാണ് അറിയിച്ചത്. വർഗീയ പരാർശങ്ങള്‍ നടത്തിയിട്ടില്ല. തന്റെ സുഹൃത്തുക്കളും ഗുരുക്കന്മാരില്‍ പലരും മുസല്‍മാൻമാരാണ്. തന്നെ ടാർഗറ്റ് ചെയ്യുന്നതിനു പിന്നില്‍ ആരെങ്കിലും ഉണ്ടോയെന്ന് അറിയില്ലെന്നും ടിനി ടോം പ്രതികരിച്ചു.

Post a Comment

أحدث أقدم