ആം ആദ്മി പാർട്ടി എംപി രാഘവ് ചദ്ദയുടെ Z പ്ലസ് കാറ്റഗറി സുരക്ഷ പിന്‍വലിച്ച് പഞ്ചാബ് സര്‍ക്കാര്‍. ബുധനാഴ്ചയാണ് പഞ്ചാബിലെ ആം ആദ്മി സര്‍ക്കാര്‍ ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. രാഘവ് ചദ്ദയുടെ സുരക്ഷയ്ക്കായി വിന്യസിച്ചിരുന്ന പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥരോടും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരോടും എത്രയും വേഗം പൊലീസ് ആസ്ഥാനത്ത് തിരികെയെത്തി റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശിച്ചു. ഇതോടെയാണ് Z പ്ലസ് കാറ്റഗറി സുരക്ഷ പിന്‍വലിച്ച വിവരം പുറത്തായതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ ശബ്ദമുയര്‍ത്തുന്നില്ലെന്നും പകരം 'സോഫ്റ്റ് പിആര്‍' ആണ് ചെയ്യുന്നതെന്നും ആരോപിച്ച് ഏപ്രില്‍ രണ്ടിന് രാഘവിനെ രാജ്യസഭാ ഉപനേതാവ് സ്ഥാനത്തുനിന്നും എഎപി പുറത്താക്കിയിരുന്നു. താന്‍ പാര്‍ലമെന്റില്‍ പോയത് ബഹളം വയ്ക്കാനല്ല, ജനങ്ങളുടെ ശബ്ദമുയര്‍ത്താനാണ് എന്നായിരുന്നു രാഘവ് ചദ്ദയുടെ മറുപടി.
രാഘവ് ചദ്ദ ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് അദ്ദേഹത്തെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ആംആദ്മി പാര്‍ട്ടി രാജ്യസഭാ സെക്രട്ടറിയേറ്റിന് കത്തുനല്‍കിയത്. രാഘവിന് പകരം പഞ്ചാബില്‍ നിന്നുളള രാജ്യസഭാ എംപി അശോക് മിത്തലിനെ പുതിയ ഡെപ്യൂട്ടി ലീഡറായി നിയമിക്കണമെന്നും രാഘവിന് എഎപിയുടെ ക്വാട്ടയില്‍ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ സമയം അനുവദിക്കേണ്ടതില്ലെന്നും രാജ്യസഭാ സെക്രട്ടറിയേറ്റിന് അയച്ച കത്തില്‍ എഎപി പറഞ്ഞിരുന്നു.

Post a Comment