പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ മുൻ സീനിയർ സിവിൽ പൊലീസ് ഓഫീസറും നിലവിൽ തൃശ്ശൂർ മലക്കപ്പാറ പൊലീസ് സ്റ്റേഷനിലെ സീനിയർ പൊലീസ് ഓഫീസറുമായ പത്തനംതിട്ട കോന്നി സ്വദേശി എ താജുദ്ദീന് കൈക്കൂലി കേസിൽ ശിക്ഷ വിധിച്ചു. ഏഴ് വർഷം കഠിന തടവും 20,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. കൊല്ലം വിജിലൻസ് കോടതിയാണ് താജുദ്ദീനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.
പത്തനംതിട്ട ചെന്നീർക്കര സ്വദേശിയ്ക്കെതിരെ 2014ൽ പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പരാതിക്കാരന് അനുകൂലമായി കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിന് 20,000 രൂപ അന്വേഷണ ചുമതലയുണ്ടായിരുന്ന താജുദ്ദീൻ കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നു. കൈക്കൂലി തുകയുടെ ആദ്യ ഗഡുവായ 10000 രൂപ പരാതിക്കാരനിൽ നിന്നും കൈപ്പറ്റിയ സമയം പത്തനംതിട്ട വിജിലൻസ് യൂണിറ്റ് ഇയാളെ കയ്യോടെ പിടികൂടി. തുടർന്നുള്ള അന്വേഷണത്തിലാണ് താജുദ്ദീനെ കുറ്റക്കാരനെന്ന് കണ്ടെത്തി കൊല്ലം വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്.

Post a Comment