ആഡംബരവാഹനങ്ങൾ മാത്രമല്ല, ഭൂട്ടാനിൽ നിന്ന് ആയിരം കോടി രൂപയിലധികം വില വരുന്ന വ്യാജ സിഗരറ്റും രാജ്യത്തേയ്ക്ക് കടത്തുന്നെന്ന് കണ്ടെത്തൽ. കള്ളക്കടത്ത് സംഘങ്ങളുടെ വിവരങ്ങൾ ഇന്തോ -ഭൂട്ടാൻ സംയുക്ത കസ്റ്റംസ് യോഗത്തിൽ പരസ്പരം കൈമാറി. സിഗരറ്റ് കടത്ത് തടയാൻ അതിർത്തികളിൽ സംയുക്ത പരിശോധന നടത്താൻ ധാരണയായി. കഴിഞ്ഞമാസം നാലു കോടിയുടെ വ്യാജ സിഗരറ്റ് ബംഗാൾ കസ്റ്റംസ് പിടികൂടിയിരുന്നു. ഇതിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രാജ്യവ്യാപകമായി വ്യാജ സിഗരറ്റ് കള്ളക്കടത്ത് നടക്കുന്നതായി കണ്ടെത്തിയത്. ഭൂട്ടാനിൽ നിന്ന് ആഡംബര വാഹനങ്ങൾ ഇന്ത്യയിലേക്കെത്തുന്നതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് വ്യാജ സിഗരറ്റും രാജ്യത്തേക്കെതുന്നതെന്ന വിവരം ലഭിച്ചത്. 15,000ഓളം വാഹനങ്ങൾ ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്ക് കടത്തിയിട്ടുണ്ടെന്ന് കണക്ക്.
അതേസമയം വാഹന കള്ളക്കടത്ത് പിടികൂടുന്നതിനുള്ള ഓപ്പറേഷൻ നംഖോറിൻ്റെ ഭാഗമായി ഭൂട്ടാൻ കസ്റ്റംസ് സംഘം കേരളത്തിലെത്തിയിരുന്നു. കസ്റ്റംസ് കമ്മീഷണർ ഉൾപ്പടെ പത്തംഗ സംഘം ആണ് ഭൂട്ടാനിൽ നിന്ന് കേരളത്തിലേക്ക് എത്തിയത്. നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിൽ വ്യാജമായി രജിസ്റ്റർ ചെയ്തു. അസമിൽ മാത്രം രജിസ്റ്റർ ചെയ്തത് 464 വാഹനങ്ങൾ എന്നും കണക്ക്. സൂപ്പർ കാറുകളും ബൈക്കുകളും ഉൾപ്പെടെ ഇത്തരത്തിൽ കടത്തി. കോടികളുടെ നികുതിവെട്ടിപ്പാണ് രാജ്യത്ത് ഉണ്ടായത്.

Post a Comment