‘കാന്താര’ സിനിമയിലെ ദൈവീക രൂപത്തെ വികലമായി അനുകരിച്ചതിൽ രൺവീർ സിങ്ങിന്റെ പേരിലെടുത്ത കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി. രൺവീർ സിങ് നിരുപാധികം മാപ്പുപറയുകയും മൈസൂരുവിലെ ചാമുണ്ഡി ക്ഷേത്രം സന്ദർശിച്ച് മാപ്പുചോദിക്കാൻ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തതിനെത്തുടർന്നാണ് കേസ് തള്ളിയത്. ഹിന്ദു ദൈവങ്ങളെ അപമാനിച്ചു, മത വികാരം വ്രണപ്പെടുത്തി എന്ന് കാണിച്ചാണ് രൺവീറിനെതിരെ കേസ് എടുത്തിരുന്നത്. നവംബർ 28ന് ഗോവ അന്താരാഷ്ട്രാ ചലച്ചിത്ര മേളയുടെ സമാപനവേദിയിൽ രൺവീർ 'കാന്താര: എ ലെജൻഡ്- ചാപ്റ്റർ വൺ' എന്ന ചിത്രത്തിലെ നായകൻ ഋഷഭ് ഷെട്ടിയെ അനുകരിച്ചിരുന്നു. ഇതിന് നേരെ വലിയ വിമർശനങ്ങൾ വന്നിരുന്നു. ബെംഗളൂരുവിലാണ് നടന് എതിരെ പരാതി ലഭിച്ചിരുന്നത്.
റിഷഭ് ഷെട്ടിയുടെ പ്രകടനത്തെ അഭിനന്ദിക്കുന്നതിനിടെ സിനിമയിലെ ദൈവീക രൂപത്തെ ‘പെൺ പ്രേതം’ എന്ന് രൺവീർ വിശേഷിപ്പിച്ചത്. തുടർന്ന് വേദിയിൽ റിഷബിൻ്റെ പ്രകടനം മോശമായി അവതരിപ്പിച്ച് കാണിച്ചതും വിവാദമായി. ഈ രംഗം അനുകരിക്കുന്നതിന് മുൻപ് രൺവീർ സിങ്ങിന് റിഷബ് ഷെട്ടി അത് അനുകരിക്കരുത് എന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ദൈവിക രൂപത്തെ അനുകരിക്കുമ്പോൾ രൺവീർ ഷൂസ് ധരിച്ചതും വലിയ വിമർശനത്തിനിടയാക്കി. അനുകരണത്തിനെതിരെ രൂക്ഷ വിമർശനം ഉയർന്നതോടെ രൺവീർ ക്ഷമാപണം നടത്തിയിരുന്നു. സിനിമയിൽ റിഷബ് കാഴ്ചവെച്ച അവിശ്വസനീയമാംവിധമുള്ള പ്രകടനം എടുത്തു കാണിക്കുക എന്നത് മാത്രമായിരുന്നു തന്റെ ഉദ്ദേശം എന്നും രൺവീർ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.

Post a Comment