മധുരസ്വരം നിലച്ചു; ആശാ ഭോസ്‌ലെ അന്തരിച്ചു, അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ


 പ്രശസ്ത പിന്നണിഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 92 വയസായിരുന്നു. ഇന്നലെ ഹൃദയാഘാതത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാളെ വൈകിട്ട് നാല് മണിക്ക് ശിവാജി പാർക്കിൽ വച്ചാണ് സംസ്കാര ചടങ്ങുകൾ നടക്കുക. രാവിലെ മുതൽ വീട്ടിൽ പൊതു ദർശനം ഉണ്ടാകും. 


മറാഠി നാടകവേദിയിലെ നടനും ഗായകനുമായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെയും ശുദ്ധമതിയുടേയും മകളായി ഇൻഡോറിലെ കൊങ്കണി കുടുംബത്തിൽ 1933 സെപ്റ്റംബർ 8 ജനനം. ഗായിക ലതാ മങ്കേഷ്‌കർ, ഹൃദ്യനാഥ് മങ്കേഷ്‌കർ, ഉഷാ മങ്കേഷ്‌കർ, മീനാ മങ്കേഷ്‌കർ എന്നിവരാണ് സഹോദരങ്ങൾ. അച്ഛന്റെ ശിക്ഷണത്തിലായിരുന്നു ആശയും ലതയും സംഗീതത്തിന്റെ ആദ്യാക്ഷരങ്ങൾ പഠിച്ചത്.


1990കളില്‍ സിനിമയില്‍ നിന്ന് പതിയെ പിന്‍വാങ്ങിയ ആശയെ 1995-ല്‍ 'രംഗീല' എന്ന ചിത്രത്തിലൂടെ എ ആര്‍ റഹ്‌മാനാണ് സിനിമാ പിന്നണി ഗാന രംഗത്തേക്ക് തിരിച്ചുകൊണ്ടുവന്നത്. തുടര്‍ന്ന് താല്‍, ലഗാന്‍, ദൗഡ്, ഇരുവര്‍ തുടങ്ങിയ നിരവധി റഹ്‌മാന്‍ ചിത്രങ്ങളിലും പാടി. ഒ പി നയ്യാര്‍, ബോംബെ രവി, എസ് ഡി ബര്‍മന്‍, ആര്‍ ഡി ബര്‍മന്‍, ഇളയരാജ, റഹ്‌മാന്‍, ജയ്ദേവ്, ശങ്കര്‍ജയ്കിഷന്‍, അനുമാലിക്ക് തുടങ്ങി ഇന്ത്യയിലെ പ്രഗല്‍ഭരായ ഒട്ടുമിക്ക സംഗീതസംവിധായകര്‍ക്കൊപ്പവും ആശ പ്രവര്‍ത്തിച്ചിട്ടുണ്ട്. 20 ഭാഷകളിലായി പതിനായിരത്തിലധികം പാട്ടുകള്‍ ആശ ആലപിച്ചിട്ടുണ്ട്. ഗ്രാമി അവാര്‍ഡിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യക്കാരി എന്ന ചരിത്ര നേട്ടവും ആശാ ഭോസ്‌ലെയ്ക്ക് സ്വന്തമാണ്. 

Post a Comment

Previous Post Next Post