യുവാവിന് ഗര്‍ഭപാത്രമുണ്ടെന്ന വിചിത്ര സ്‌കാനിങ് റിപ്പോര്‍ട്ട്; തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്രണ്ട് അടിയന്തര റിപ്പോര്‍ട്ട് തേടി



തിരുവനനന്തപുരം മെഡിക്കല്‍ കോളജിലെ സ്‌കാനിങ് റിപ്പോര്‍ട്ടില്‍ ഗുരുതര പിഴവുണ്ടായ സംഭവത്തില്‍ നടപടി. സംഭവത്തില്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് അടിയന്തര റിപ്പോര്‍ട്ട് തേടി.

റേഡിയോളജി വിഭാഗം മേധാവിയോടാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. യുവാവിന്റെ സ്‌കാനിങ് റിപ്പോര്‍ട്ടില്‍ ഗര്‍ഭപാത്രത്തിന്റെ വിവരങ്ങള്‍ കൂടി ഉള്‍പ്പെട്ട വിചിത്ര റിപ്പോര്‍ട്ടാണ് മെഡിക്കല്‍ കോളജില്‍ നിന്ന് നല്‍കിയിരുന്നത്.

കഴക്കൂട്ടം സ്വദേശിയായ യുവാവിനാണ് ദുരനുഭവമുണ്ടായത്. ഷിഹാസെന്ന യുവാവ് ഫെബ്രുവരി മാസമാണ് വയറുവേദനയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയത്. 2500 രൂപ അടച്ചാണ് യുവാവ് സിടി സ്‌കാന്‍ എടുത്തത്. പിന്നീട് ഇയാള്‍ രോഗം ഭേദമായതോടെ തുടര്‍ ചികിത്സയ്ക്ക് പോയിരുന്നില്ല. വേദന വീണ്ടും വന്നപ്പോള്‍ കഴിഞ്ഞ ദിവസം മറ്റൊരു ആശുപത്രിയില്‍ പോയപ്പോഴാണ് അപഹാസ്യമായ സ്‌കാനിങ് റിപ്പോര്‍ട്ടിനെക്കുറിച്ച്‌ ബോധ്യപ്പെട്ടത്. ഗര്‍ഭപാത്രത്തെക്കുറിച്ച്‌ പരാമര്‍ശിക്കുന്ന ഈ റിപ്പോര്‍ട്ട് സ്ത്രീയുടേതാകാന്‍ സാധ്യതയുണ്ടെന്ന് പിന്നീട് ബോധ്യമാകുകയായിരുന്നു.

സ്‌കാനിങ് റിപ്പോര്‍ട്ടിലെ ഈ ഗുരുതര പിഴവ് മെഡിക്കല്‍ കോളജ് അധികൃതരെ ബോധ്യപ്പെടുത്താനാണ് ഇയാള്‍ വീണ്ടും ആശുപത്രിയില്‍ തിരിച്ചെത്തിയത്. എന്നാല്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ പോലും അധികൃതര്‍ തയ്യാറായില്ലെന്നാണ് യുവാവിന്റെ പരാതി. അവിടെ വച്ച്‌ ചെറിയ വാക്കുതര്‍ക്കങ്ങളുമുണ്ടായി. ജീവനക്കാരിലൊരാള്‍ റിപ്പോര്‍ട്ടുമായി അകത്തേക്ക് പോയി മറ്റൊരു സ്‌കാനിങ് പോലും നടത്താതെ 15 മിനിറ്റുകള്‍ക്കുള്ളില്‍ മറ്റൊരു റിപ്പോര്‍ട്ടുമായി വന്നെന്നാണ് യുവാവ് പറഞ്ഞത്. മെഡിക്കല്‍ കോളജ് ജീവനക്കാര്‍ തന്നെ ആക്ഷേപിക്കാന്‍ ശ്രമിച്ചെന്നും യുവാവിന് പരാതിയുണ്ട്.

Post a Comment

Previous Post Next Post