കോട്ടയം: കഴിഞ്ഞ പത്ത് വർഷം ഇടത് സർക്കാർ കോട്ടയത്തെ പൂർണമായും അവഗണിച്ചുവെന്ന് കോട്ടയം നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്‌ണൻ.
കുമാരനല്ലൂർ മണ്ഡലത്തിലെ സ്ഥാനാർഥി പര്യടനത്തിനോട് അനുബന്ധിച്ച് ചുങ്കം ജംഗ്ഷനിൽ നടന്ന പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോട്ടയത്തിൻ്റെ വികസനത്തിന് തടയിട്ട, കോട്ടയത്തോട് അവഗണനകാണിച്ച ഒരു സർക്കാരായിരുന്നു ഇടതുപക്ഷ സർക്കാർ. ഈ സർക്കാർ കോട്ടയത്തിന് മുന്നോട്ട് പോകാൻ പറ്റാത്ത രീതിയിൽ വികസന ഉപരോധം ഏർപ്പെടുത്തി.
വികസന ഉപരോധത്തിൻ്റെ പത്ത് കൊല്ലമാണ് കോട്ടയം സഹിച്ചത്. ഈ സഹനങ്ങൾക്ക് ബാലറ്റിലൂടെ ജനം മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കുമാരനല്ലൂർ മണ്ഡലത്തിലെ രണ്ടാംഘട്ട പര്യടനം കെപിസിസി ജനറൽ സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ് സാബു മാത്യു അധ്യക്ഷത വഹിച്ചു. മുൻ കേന്ദ്ര മന്ത്രി പി.സി. തോമസ്, മോഹൻ കെ. നായർ, എം.പി. സന്തോഷ്കുമാർ, കുഞ്ഞ് ഇല്ലംപള്ളി, സനൽ കാണക്കാരി, ഡോ. പി.ആർ. സോന, ബിൻസി സെബാസ്റ്റ്യൻ, നന്ദിയോട് ബഷീർ, ടി.സി. റോയി, ഡെയ്സി, ജോയി ചെട്ടിശേരി, സിബി ജോൺ, എൻ. ജയചന്ദ്രൻ, എസ്. രാജീവ് എന്നിവർ പ്രസംഗിച്ചു.
ചുങ്കം ജംഗ്ഷനിൽനിന്ന് ആരംഭിച്ച പര്യടനം, വാരിശ്ശേരി, തൈപ്പറമ്പ്, ഉച്ചിമറ്റം, പ്ലാക്കുഴി, നിർമ്മിതി, പുത്തൻപറമ്പ്, പുല്ലരിക്കുന്ന് പള്ളി, യൂണിവേഴ്‌സിറ്റി, തൂത്തൂട്ടി, വലിയാൽ, കളരിക്കൽ, എടയാടി വഴി വെട്ടിക്കനാൽ, മർസലിനാസ് എൽപിഎസ്, വെയർഹൗസ്, ആറ്റുമാലി, നാഗമ്പടം, ചൂട്ടുവേലി, ചവിട്ടുവരി, ഹരിത ഹോം, ഹോളി മേരി സ്‌കൂൾ വഴി കിഴക്കുംഭാഗം എന്നിവടങ്ങളിലെ പര്യടനത്തിന് ശേഷം കുമാരനല്ലൂരിൽ സമാപിച്ചു.
അതേസമയം കോട്ടയം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ കലാശക്കൊട്ട് നാളെ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് മനോരമ ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന കൊട്ടിക്കലാശം തിരുനക്കര ഗാന്ധി സ്‌ക്വയറിൽ സമാപിക്കും.

Post a Comment