തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർഥി പ്രഖ്യാപനം ഉടൻ ഉണ്ടാകും. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന കോർ കമ്മറ്റി യോഗത്തില്‍ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കും.
നേമത്ത് രാജീവ് ചന്ദ്രശേഖർ, കഴക്കൂട്ടത്ത് വി മുരളീധരൻ, വട്ടിയൂർകാവില്‍ ആർ. ശ്രീലേഖ എന്നിവരെയാണ് പരിഗണിക്കുന്നത്. ജയ സാധ്യതയുള്ള എ ക്ലാസ് മണ്ഡലങ്ങളില്‍ ആദ്യ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. ഈ മാസം പകുതിയോടെ മണ്ഡലങ്ങളില്‍ പ്രചരണം തുടങ്ങാനാണ് തീരുമാനം.
തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് വിഹിതം കുറഞ്ഞ ഇടങ്ങളില്‍ അഴിച്ചു പണിക്കും സാധ്യതയുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ കണക്കു പ്രകാരം മുപ്പതിനായിരത്തിലധികം വോട്ടുകളുള്ള 29 മണ്ഡലങ്ങളും നാല്‍പതിനായിരത്തിലധികം വോട്ടുകളുള്ള 7 മണ്ഡലങ്ങളും കേന്ദ്രീകരിച്ചാവും പ്രവർത്തനം ശക്തിപ്പെടുത്തുക.
കാട്ടാക്കടയില്‍ - പി കെ കൃഷ്ണദാസ്, തിരുവനന്തപുരം സെന്ററില്‍ - ജി കൃഷ്ണകുമാർ, തിരുവല്ല- അനൂപ് ആന്റണി, ചെങ്ങന്നൂർ - കുമ്മനം രാജശേഖരൻ, കായംകുളം - ശോഭ സുരേന്ദ്രൻ, പാലാ- ഷോണ്‍ ജോർജ് തുടങ്ങിയവരുടെ പേരുകളും അന്തിമ പട്ടികയിലുണ്ട്. കെ സുരേന്ദ്രൻ മഞ്ചേശ്വരത്തോ പാലക്കാടോ മത്സരിക്കാനുള്ള സാധ്യതയുണ്ട്. നിയമസഭയില്‍ അഞ്ച് മുതല്‍ ഏഴ് വരെ സീറ്റുകള്‍ നേടുക എന്നതാണ് പ്രധാനമായും ബിജെപിയുടെ ലക്ഷ്യം.

Post a Comment