വിജയിച്ചുകയറിയത് മേയര്‍ പദവിയിലേക്കോ?; ശാസ്തമംഗലത്ത് മുൻ ഡിജിപി ശ്രീലേഖക്ക് മിന്നും ജയം

 


തിരുവനന്തപുരം കോർപ്പറേഷനില്‍ മുൻ ഡിജിപി ശ്രീലേഖക്ക് മിന്നും ജയം. ശാസ്തമംഗലം വാർഡില്‍ നിന്നാണ് എൻഡിഎ സ്ഥാനാർഥിയായ ശ്രീലേഖ വിജയിച്ചത്.

എല്‍ഡിഎഫ് സ്ഥാനാർഥിയായ അമൃതയെ തോല്‍പ്പിച്ചാണ് ശ്രീലേഖ ജയിച്ചത്. ആര്‍ ശ്രീലേഖയെ മേയര്‍ സ്ഥാനാര്‍ത്ഥിയാക്കിക്കൊണ്ടായിരുന്നു ബിജെപിയുടെ പ്രചാരണം.

തലസ്ഥാനത്തെ ബിജെപിയുടെ സർപ്രൈസ് പ്രഖ്യാപനമായിരുന്നു ശ്രീലേഖയുടെ സ്ഥാനാർഥിത്വം.

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആർ. ശ്രീലേഖ വിവാദത്തില്‍പ്പെട്ടിരുന്നു. പ്രചാരണത്തിനിടെ പേരിനൊപ്പം 'ഐ.പി.എസ്' എന്ന് ഉപയോഗിച്ചത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പരാതിയുയർന്നിരുന്നു. പിന്നാലെ, തെരഞ്ഞെടുപ്പ് ദിനം വ്യാജ സർവേ ഫലം പ്രചരിപ്പിച്ചും വിവാദത്തില്‍പ്പെട്ടു.


ശാസ്തമംഗലത്ത് 26 കാരിയായ ആര്‍ അമൃതയായിരുന്നു ശ്രീലേഖയ്ക്കെതിരെ മല്‍സരിച്ച സിപിഐഎം സ്ഥാനാര്‍ഥി. സരളാ റാണിയായിരുന്നു യു.ഡി.എഫിന്‍റെ സ്ഥാനാര്‍ഥി. നിലവില്‍ ബിജെപി തന്നെയാണ് തിരുവനന്തപുരം കോര്‍പറേഷനില്‍ ലീഡ് ചെയ്യുന്നത്.

അതേസമയം തദ്ദേശ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്.പൂർണ്ണമായ ഫലം ഉച്ചയോടുകൂടെയും ലഭ്യമാകും. രണ്ടു ഘട്ടമായി നടന്ന വോട്ടെടുപ്പില്‍ 21079609 വോട്ടർമാരാണ് ആകെ വോട്ട് ചെയ്തത്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പില്‍ ഏറ്റവുമധികം പേർ വോട്ട് ചെയ്തതും ഇത്തവണയാണ്. 73866 വോട്ടുകളാണ് മുൻ തിരഞ്ഞെടുപ്പില്‍ നിന്നും അധികമായി പോളിംഗ് ബൂത്തുകളില്‍ ഇത്തവണ പോള്‍ ചെയ്തത്. ആകെ 73.69 ശതമാനം പോളിംഗ് നടന്നു.

Post a Comment

Previous Post Next Post